ഇരിങ്ങാലക്കുട: കേരളത്തില്‍ എല്‍ഡിഎഫിന് ജനങ്ങളുമായാണ് ഡീല്‍ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജൂ കൃഷ്ണന്. എല്‍ഡിഎഫ് പൊറത്തിശേരി മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഉറങ്ങാന്‍ കിടന്ന് രാവിലെ ഉണരുമ്പോള്‍ ബിജെപിയിലേക്ക് പോയ ഇരുന്നൂറിലധികം കോണ്‍ഗ്രസ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കാണ് ബിജെപിയുമായി ഡീല്‍ എന്ന് ജനങ്ങള്‍ക്ക് മനസിലാകും.
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ്, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ തുടങ്ങിയ ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ മുമ്പ് കോണ്‍ഗ്രസുകാരായിരുന്നു എന്നോര്‍ക്കണം.
കേരളത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രിയപ്പെട്ടവന്, കെ.സുധാകരന് പ്രിയപ്പെട്ടവന്, വി.ഡി.സതീശന് പ്രിയപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരാണ്. ബിജെപി യുടെ കേരള ജനതക്കുള്ള വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാനുള്ളതല്ല. കേരളത്തിന് എയിംസും, ശബരി റെയില്‍പാതയും, തിരുവനന്തപുരം കോഴിക്കോട് മിനിമെട്രോ പദ്ധതിയും യൂണിയന് ബജറ്റില്‍ ഉള്‍പ്പെടുത്താത്തവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നല്കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങളെ പറ്റിക്കാനാണ്.
റാലിക്ക് ശേഷം മാപ്രാണം സെന്ററില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പി.സി.രഘു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര്.ബിന്ദു, കേരള കോണ്‍ഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ്് ടി.കെ. വര്‍ഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡന്റ്് രാജു പാലത്തിങ്കല്‍, എൻസിപി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി, ആര്.എല്‍. ശ്രീലാല്‍, ആര്.എല്‍. ജീവന്‍ലാല്‍, രാജന് പുല്ലരിക്കല്‍, എം.ബി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.